Wednesday, June 1, 2016

ലൈഫ് ഇന്‍ഷുറന്‍സ് ക്ലെയ്മുകള്‍ നിരസിക്കപ്പടാതിരിക്കാന്‍ എന്തു ചെയ്യണം?


ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളിലെ ക്ലെയ്മുകള്‍ ചിലപ്പോഴൊക്കെ കമ്പനികള്‍ നിരസിക്കുന്ന സാഹചര്യമുണ്ടാകാറുണ്ട്. വിവിധ രോഗങ്ങളാലോ അല്ലെങ്കില്‍ അപകടത്തില്‍പ്പെട്ടോ പോ
ളിസി ഉടമകള്‍ക്ക് ജീവഹാനി സംഭവിക്കുമ്പോഴാണ് ലൈഫ് ഇന്‍ഷുറന്‍സ് ക്ലെയ്മുകള്‍ ഫയല്‍ ചെയ്യപ്പെടുന്നത്. ഒരു കുടുംബത്തിന്റെ അന്നദാതാവിനാണ് ജീവഹാനി ഉണ്ടാകുന്നതെങ്കില്‍ ആ കുടുംബം മുഴുവന്‍ അതിന്റെ ദുരിതം അനുഭവിക്കേണ്ടതായി വരും. ഇത്തരമൊരു പ്രതിസന്ധിയില്‍ നിന്നും പരിരക്ഷ ഉറപ്പാക്കുന്നവയാണ് ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍.

ഒരു പോളിസി ഉടമയുടെ വേര്‍പാടിന് ശേഷം ക്ലെയിം സമര്‍പ്പിക്കുമ്പോള്‍ അത് നിരസിക്കപ്പെടുകയാണെങ്കില്‍ പ്രസ്തുത പരിരക്ഷ വ്യര്‍ത്ഥമായെന്ന് മാത്രമല്ല അയാളുടെ കുടുംബം പ്രതിസന്ധിയിലാവുകയും ചെയ്യും. പോളിസി എടുക്കുമ്പോള്‍ നല്‍കുന്ന തെറ്റായ വിവരങ്ങള്‍, പോളിസിയെക്കുറിച്ചുള്ള തെറ്റിദ്ധാരണ, അവകാശിയെ നോമിനേറ്റ് ചെയ്തതിലെ പിശകുകള്‍ തുടങ്ങി നിരവധി ഘടകങ്ങള്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളിലെ ക്ലെയ്മുകള്‍ നിരസിക്കപ്പെടാന്‍ ഇടയാക്കുന്നുണ്ട്. പോളിസി ഉടമകളുടെ അശ്രദ്ധ കാരണം ഇന്‍ഷുറന്‍സ് തുകക്കുള്ള അവകാശം കുടുംബത്തിന് നഷ്ടപ്പെട്ടേക്കും. അതിനാല്‍ ഒരു ലൈഫ് ഇന്‍ഷുറന്‍സ് പോളിസി എടുക്കുമ്പോഴും തുടര്‍ന്നുള്ള പോളിസി കാലാവധിയിലും പോളിസി ഉടമകള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
ശരിയായ വിവരങ്ങള്‍ നല്‍കുക
ലൈഫ് ഇന്‍ഷുറന്‍സ് പോളിസിക്കായുള്ള പ്രൊപ്പോസല്‍ ഫോമില്‍ പോളിസി എടുക്കാനുദ്ദേശിക്കുന്ന വ്യക്തി അയാളെയും കുടുംബത്തെയും കുറിച്ചുള്ള ശരിയായ കാര്യങ്ങള്‍ മാത്രം എഴുതുക എന്നതാണ് ഏറ്റവും പ്രധാനം. ഒരു ക്ലെയിം ഉണ്ടാകുമ്പോള്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതായും വാസ്തവം മറച്ചുപിടിച്ചതായും ഇന്‍ഷുറന്‍സ് കമ്പനി കണ്ടെത്തിയാല്‍ ക്ലെയിം നിരസിക്കപ്പെടും. എന്നാല്‍ ക്ലെയിം ഉണ്ടാകുന്ന അവസരത്തില്‍ പോളിസി എടുത്ത വ്യക്തി ജീവിച്ചിരുപ്പുണ്ടാകില്ലെന്നതും അയാളുടെ നിയമപരമായ അവകാശികളായിരിക്കും പോളിസി നിരസിച്ചതിന്റെ ബുദ്ധിമുട്ടുകള്‍ നേരിടുന്നതെന്നുമുള്ള വസ്തുത ആരും ഓര്‍ക്കാറില്ല.

പോളിസി എടുക്കുന്ന വ്യക്തിയുടെ വയസ്, തൊഴില്‍, വരുമാനം, ആരോഗ്യം, മെഡിക്കല്‍ ഹിസ്റ്ററി (മുന്‍പ് നടത്തിയിട്ടുള്ള ചികില്‍സകള്‍), നിലവിലുള്ള മറ്റ് ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ തുടങ്ങിയവയെക്കുറിച്ച് ഒരു കാരണവശാലും തെറ്റായ വിവരങ്ങള്‍ ഫോമില്‍ എഴുതരുത്. മെഡിക്കല്‍ ഹിസ്റ്ററിയെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കിക്കൊണ്ട് എടുത്തിട്ടുള്ള പോളിസികള്‍ എത്ര വര്‍ഷം പിന്നിട്ടാലും യാതൊരു സുരക്ഷിതത്വവും നല്‍കില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ക്ലെയിം നിരസിക്കപ്പെട്ടതിന് എതിരെ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതികളില്‍ പരാതി നല്‍കിയാലും യഥാര്‍ത്ഥ വസ്തുതകള്‍ പോളിസി ഉടമ മറച്ചുവച്ചിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ യാതൊരു കാരണവശാലും അവകാശികള്‍ക്ക് ഇന്‍ഷുറന്‍സ് തുക ലഭിക്കുന്നതല്ല.

പോളിസി ഉടമകളല്ല മറിച്ച് ഏജന്റുമാരായിരിക്കും മിക്കപ്പോഴും പ്രൊപ്പോസല്‍ ഫോമുകള്‍
പൂരിപ്പിക്കുന്നത്. ഫോമില്‍ ഒപ്പിട്ടുകൊടുക്കുന്ന ജോലി മാത്രമായിരിക്കും പോളിസി ഉടമ നിര്‍വഹിക്കുക. ഇക്കാരണത്താല്‍ തന്നെ നിങ്ങളെക്കുറിച്ച് ഏജന്റിന് അറിയാത്ത കാര്യങ്ങളൊക്കെ അയാള്‍ തെറ്റായി എഴുതിച്ചേര്‍ത്തേക്കും. അതിനാല്‍ പ്രൊപ്പോസല്‍ ഫോം സ്വന്തമായി പൂരിപ്പിക്കുകയും അതിന്റെ ഒരു ഫോട്ടോകോപ്പി എടുത്തശേഷം പോളിസി ഡോക്യുമെന്റിലെ വിവരങ്ങള്‍ക്ക് അനുസരണമായിട്ടാണോ ഫോം പൂരിപ്പിച്ചതെന്ന് വിലയിരുത്തുകയും വേണം. മെഡിക്കല്‍ പരിശോധനകള്‍ നിഷ്‌കര്‍ഷിക്കുന്ന പോളിസികളില്‍ അത്തരം ടെസ്റ്റുകള്‍ നിര്‍ബന്ധമായും ചെയ്തിരിക്കണം.

കവറേജിനെക്കുറിച്ച് അറിയുക
ചില ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ അപകട മരണത്തിന് കവറേജ് നല്‍കുമ്പോള്‍ മറ്റുള്ള ചില പോളിസികള്‍ അത് നല്‍കുന്നില്ല. അതിനാല്‍ പോളിസി എടുക്കുന്ന അവസരത്തില്‍ തന്നെ അതിന്റെ കവറേജിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ മനസിലാക്കിയിരിക്കണം. കാരണം അപകട മരണത്തിന് പോളിസി കവറേജ് നല്‍കുന്നില്ലെങ്കില്‍ പോളിസി ഉടമ അപകടത്തില്‍പ്പെട്ട് മരിക്കുകയാണെങ്കില്‍ അവകാശികള്‍ക്ക് ഇന്‍ഷുറന്‍സ് തുക നിരസിക്കുന്ന സാഹചര്യമുണ്ടാകും. ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളൊന്നും തന്നെ ആത്മഹത്യക്ക് പരിരക്ഷ നല്‍കുന്നില്ല എന്നും ഓര്‍ക്കണം. അതായത് പോളിസി ഉടമ ആത്മഹത്യ ചെയ്താല്‍ അവകാശികള്‍ക്ക് ഇന്‍ഷുറന്‍സ് തുക ലഭിക്കില്ലെന്നര്‍ത്ഥം.

പ്രീമിയം അടവിലെ വീഴ്ച ഒഴിവാക്കുക
ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളുടെ പ്രീമിയം അടവില്‍ മുടക്കം വരികയും പിന്നീട് ക്ലെയിം ഉണ്ടാകുകയും ചെയ്താല്‍ അവകാശികള്‍ക്ക് ഇന്‍ഷുറന്‍സ് തുക ലഭിക്കുകയില്ല. അത്തരം ക്ലെയിമുകള്‍ നിരസിക്കപ്പെടുന്നതാണ്. പ്രീമിയം തുകയുടെ അടവില്‍ വീഴ്ച വന്നാലും മുപ്പത് ദിവസത്തെ ഗ്രേസ് പിരീഡിനുള്ളില്‍ പ്രീമിയം അടക്കുന്നതിനുള്ള അവസരം കമ്പനികള്‍ ലഭ്യമാക്കിയിട്ടുണ്ട്്. പ്രീമിയം അടക്കുന്ന കാലയളവിലേക്ക് മാത്രമേ പോളിസികള്‍ സജീവമായിരിക്കുകയുള്ളൂ. അതി
നാല്‍ പ്രീമിയം അടവില്‍ വീഴ്ച വരാതെയും പോളിസികള്‍ ക്യാന്‍സലായി പോകാതെയും ശ്രദ്ധിക്കേണ്ടതുണ്ട്്.

നോമിനേഷന്‍ കൃത്യമായി നല്‍കുക
ആദായനികുതി ഇളവ് നേടുകയെന്ന ലക്ഷ്യത്തോടെ പോളിസി എടുക്കുമ്പോള്‍ പോളിസി ഉടമയുടെ അഭാവത്തില്‍ ഇന്‍ഷുറന്‍സ് തുക ലഭിക്കേണ്ട അവകാശി ആരാണെന്നുള്ള നോമിനേഷന്‍ മിക്കവരും നല്‍കാറില്ല. ഇതിനുപുറമേ വിവാഹിതരല്ലാത്ത മക്കള്‍ പോളിസികളില്‍ മാതാവിനെയോ പിതാവിനെയോ നോമിനിയാക്കും. മാതാപിതാക്കന്മാരുടെ കാലശേഷം നോമിനേഷന്‍ അപ്‌ഡേറ്റ് ചെയ്യാതെ തുടരുകയും ചെയ്യും. എന്നാല്‍ പോളിസി ഉടമയുടെ കൂടി വിയോഗം സംഭവിക്കുകയാണെങ്കില്‍ ക്ലെയിം ലഭിക്കാന്‍ നോമിനിയും ജീവിച്ചിരിപ്പില്ലാത്ത അവസ്ഥയുണ്ടാകും. ഇത്തരം സാഹചര്യത്തില്‍ പോളിസി ഉടമയുടെ ജീവിച്ചിരിക്കുന്ന ഭാര്യയും മക്കളും ക്ലെയിം നല്‍കിയാലും അതും നിരസിക്കപ്പെടും.

ശരിയായ രേഖകള്‍ അനിവാര്യം
പോളിസി ഉടമയുടെ വിയോഗത്തെ തുടര്‍ന്ന് ഇന്‍ഷുറന്‍സ് കമ്പനിക്ക് ക്ലെയിം ഫയല്‍ ചെയ്യുമ്പോള്‍ അതിനോടൊപ്പം നിയമപരമായി സമര്‍പ്പിക്കേണ്ട ഒട്ടേറെ രേഖകളുണ്ട്. അവക്കൊപ്പം കൃത്യസമയത്ത് ക്ലെയിം ചെയ്യാന്‍ അവകാശികള്‍ ശ്രദ്ധിക്കണം. ഇക്കാര്യങ്ങളില്‍ പിഴവുണ്ടായാലും ക്ലെയിം നിരസിക്കപ്പെട്ടേക്കും. ലൈഫ് ഇന്‍ഷുറന്‍സ് പോളിസി എടുത്തിട്ടുള്ള കാര്യം പോളിസി ഉടമ അവകാശികളില്‍ നിന്നും മറച്ചുവച്ചിട്ടുണ്ടെങ്കില്‍ ക്ലെയിം ഫയല്‍ ചെയ്യുന്നതിനും കാലതാമസം ഉണ്ടാകും.

No comments: